മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

Update: 2021-11-05 16:43 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈമുരുഗന്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്ന് മരങ്ങള്‍ വെട്ടണം. അതിനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കണം. എന്നാല്‍, ഇക്കാര്യങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്.

വനംവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസ്സങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദുരൈമുരുഗന്‍ പറഞ്ഞു.

പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രിംകോടതി വിവിധ സമിതികള്‍ രൂപീകരിച്ചിരുന്നു. ആ സമിതികള്‍ നല്‍കിയ റിപോര്‍ട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടുതന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒ പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മികതയുമില്ലെന്നും 10 വര്‍ഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിിച്ചേര്‍ത്തു.

Tags:    

Similar News