തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ നടത്തിയ പ്രതികളുടെ കുടുംബത്തിന് ഭീഷണി

സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകന്റെ കത്ത്

Update: 2019-01-13 07:10 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ നീലഗിരി കോടനാട് എസ്റ്റേറ്റ് കവര്‍ച്ചാ കേസിലെ പ്രതികളുടെ കുടുംബത്തിന് ഭീഷണി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണത്തിനു പിന്നാലെ അവരുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്‌റ്റേസ്റ്റിലെ കവര്‍ച്ചാശ്രമത്തിനും തുടര്‍ന്നുനടന്ന കൊലപാതക പരമ്പരയ്ക്കും പിന്നില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണെന്നായിരുന്നു കവര്‍ച്ചാ കേസിലെ രണ്ടാംപ്രതി കെ വി സയന്‍, മൂന്നാംപ്രതി മനോജ് എന്നിവരുടെ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതുമായ കനകരാജ് എന്ന ജയലളിതയുടെ മുന്‍ ഡ്രൈവറെ ഉള്‍പ്പെടുത്തിയാണ് എടപ്പാടി പളനിസ്വാമി ഈ കവര്‍ച്ചാശ്രമം ആസൂത്രണം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ തമിഴ്‌നാട് പോലിസില്‍നിന്നും മറ്റ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഫോണിലൂടെ കുടുംബങ്ങള്‍ക്ക് നിരന്തരമായ ഭീഷണിയുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ കഴിയുന്ന പ്രതികളുടെ കുടുംബത്തിന് അടിയന്തരമായി പോലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നാരദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ മാത്യു സാമുവല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. താനുള്‍പ്പെടുന്ന മാധ്യമസംഘത്തോട് പ്രതികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതിനുശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. സയനും മനോജും ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. സയന്റെ വീട്ടില്‍ പ്രായമായ മാതാവും മനോജിന്റെ വീട്ടില്‍ ഭാര്യയും കുട്ടിയും മാത്രമാണുള്ളത്. അതുകൊണ്ട് കുടുംബത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ മുഖ്യമന്ത്രിയില്‍നിന്നുണ്ടാവണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News