സീറോ മലബര്‍ സഭയിലെ കുര്‍ബ്ബാന ഏകീകരണം: നിലപാടില്‍ ഉറച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കുര്‍ബ്ബാന ഏകീകരിച്ചുവെന്നും നവംബര്‍ 28 മുതല്‍ ഏകീകരിച്ച കുര്‍ബ്ബാന നടപ്പിലാകുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി

Update: 2021-11-17 06:16 GMT

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബ്ബാന ഏകീകരണത്തിനെതിരെ ഒരു വിഭാഗം രൂപതകളിലെ വൈദികരും വിശ്വാസികളും പ്രതിഷേധം തുടരുന്നതിനിടയില്‍ കുര്‍ബ്ബാന ഏകീകരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കുര്‍ബ്ബാന ഏകീകരിച്ചുവെന്നും അത് നടപ്പിലാകുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നവംബര്‍ 28 മുതല്‍ ഏകീകരിച്ച കുര്‍ബ്ബാന നടപ്പിലാകുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

അതേ സമയം നിലവില്‍ ജനാഭിമുഖ കുര്‍ബ്ബാന ചൊല്ലുന്ന എറണാകുളം-അങ്കമാലി അതിരൂപത അടക്കമുള്ള രൂപതകള്‍ കുര്‍ബ്ബാന ഏകീകരണത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഈ രൂപതകളിലെ വൈദികരുടെയും വിശ്വാസികളുടെയും ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് എറണാകുളം,തൃശൂര്‍,ഇരിങ്ങാലക്കുട,പാലക്കാട് രൂപതകളിലെ വൈദികര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും സഭാ നേതൃത്വത്തിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളും ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സഭാ ആസ്ഥാനത്തേക്ക് റാലി നടത്തിയിരുന്നു.എന്നാല്‍ കൂര്‍ബ്ബാന ഏകീകരണം നടപ്പിലാക്കുമെന്ന നിലപാടിലാണ് സഭാ നേതൃത്വം.

Tags:    

Similar News