സ്വപ്‌നയെയും സരിത്തിനെയും നിരന്തരം വിളിച്ചു; ഗണ്‍മാന്‍ ജയ്‌ഘോഷിനെ വീണ്ടും ചോദ്യംചെയ്യും

സ്വര്‍ണക്കടത്ത് പിടികൂടിയതിനുശേഷവും ജയ്‌ഘോഷ് ഇവരെ വിളിച്ചിരുന്നതായാണു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്.

Update: 2020-07-26 06:03 GMT

കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കസ്റ്റംസും എന്‍ഐഎയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സ്വപ്‌നയെയും സരിത്തിെനയും ജയ്‌ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിനു വ്യക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത് പിടികൂടിയതിനുശേഷവും ജയ്‌ഘോഷ് ഇവരെ വിളിച്ചിരുന്നതായാണു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്.

ഇയാളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജയ്‌ഘോഷ് നേരത്തെ ദീര്‍ഘകാലം ജോലിചെയ്തിരുന്നു. ഈ ബന്ധങ്ങള്‍ ഇയാള്‍ സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടെ തനിക്കു വധഭീഷണിയുണ്ടെന്നു കാണിച്ച് ജയ്‌ഘോഷ് നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജയ്‌ഘോഷുമായി ബന്ധമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണമുണ്ടാവുമെന്നാണു വിവരം. 

Tags: