ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയ പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2024-05-27 11:31 GMT

എറണാകുളം: ഗുണ്ടയുടെ വീട്ടിലെ വിരുന്നില്‍ ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരു സിപിഒക്കും പോലിസ് ഡ്രൈവര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് എറണാകുളം റൂറല്‍ അന്വേഷണം ഉണ്ടാകും. അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടില്‍ കയറിയതെന്ന് ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി.

പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പോലിസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്.

നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പോലിസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്റെ വീട്ടിലും പോലിസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പോലിസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പോലിസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പോലിസുകാരും ഒരു പോലിസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.




Tags:    

Similar News