മെഡിക്കല്‍ കോളജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തി
സൗജന്യ ചികിൽസാ പദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നൽകുന്ന സ്റ്റെന്റ്, പേസ്‌മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ ഇവയുടെയെല്ലാം വിതരണം നിലച്ചു. ഒരാഴ്ചയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മാസം 28 മുതല്‍ തന്നെ സ്റ്റോക്ക് നല്‍കുന്നത് നിര്‍ത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിയെന്ന് കാണിച്ച് വിതരണക്കാര്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിതരണക്കാര്‍ക്ക് 2012 മുതലുള്ള കുടിശ്ശിക 20 കോടി രൂപയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 15 കോടി 21 ലക്ഷം രൂപയും നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തി വെയ്ക്കുന്നത്.
സ്റ്റെന്റ് വിതരണക്കാരുടെ സംഘടനയായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേര്‍സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്‌സ് ആന്റ് ഡിസ്‌പോസിബിള്‍സിന്റെതാണ് തീരുമാനം. സൗജന്യ ചികിൽസാ പദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നൽകുന്ന സ്റ്റെന്റ്, പേസ്‌മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ ഇവയുടെയെല്ലാം വിതരണം നിലച്ചു. ഒരാഴ്ചയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മാസം 28 മുതല്‍ തന്നെ സ്റ്റോക്ക് നല്‍കുന്നത് നിര്‍ത്തിയിരുന്നു.
ജൂലൈ 10നുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ആശുപത്രികളില്‍ അവശേഷിക്കുന്ന സ്റ്റോക് തിരിച്ചെടുക്കുമെന്നും സംഘടന കത്തില്‍ പറയുന്നു. കുടിശിക നല്‍കാത്തതിനാല്‍ കഴിഞ്ഞ ജൂണിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിതരണം നിലച്ചിരുന്നു. ഇന്‍ഷുറസ് കമ്പനിയായ റിലയന്‍സ് തുക നല്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കുടിശിക തീര്‍ക്കാന്‍ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും വിതരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളും കുടിശിക വരുത്തിയിട്ടുണ്ടെങ്കിലും പണം നല്‍കാന്‍ ഈ മാസം 15 വരെ വിതരണക്കാര്‍ സമയം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിയത് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാനെത്തിയ രോഗികളെ വലിയ തോതില്‍ ബാധിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
