ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാഫലം; വിശദീകരണവുമായി സപ്ലൈക്കോ

ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിതമാനദണ്ഡത്തിനേക്കാള്‍ അല്‍പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്.

Update: 2020-09-08 12:13 GMT

തിരുവനന്തപുരം: ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാംപിള്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈക്കോ അധികൃതര്‍ അറിയിച്ചു. വിവിധ ഡിപ്പോകളില്‍നിന്നും സാംപിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാംപിളില്‍ മൂന്നെണ്ണത്തിന്റെ ഫലം വന്നതില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് കണ്ടെത്തി.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിതമാനദണ്ഡത്തിനേക്കാള്‍ അല്‍പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിച്ചിട്ടുളള മാനദണ്ഡപ്രകാരം പപ്പടം നിര്‍മിക്കുന്ന അസംസ്‌കൃതവസ്തുക്കളിലൊന്നായ പപ്പടക്കാരത്തിന്റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തില്‍ നേരിയ അളവില്‍ കൂടിയതുകൊണ്ടാണ് പി എച്ച്, ക്ഷാരാംശം എന്നിവയില്‍ വ്യത്യാസം വന്നിരിക്കുന്നത്. അല്ലാതെ ഭക്ഷ്യസുരക്ഷാ നിയമത്തിന് വിരുദ്ധമായ ഒന്നുംതന്നെ പപ്പടത്തിലില്ല. കൂടാതെ പപ്പടത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലും അയച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സപ്ലൈക്കോ അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Tags:    

Similar News