കേരളത്തിലും കോടതി സമന്‍സുകൾ ഇനി വാട്സ്ആപ്പ് വഴിയെത്തും

മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാകും. വാട്സാപ്പിനു പുറമേ എസ്എംഎസ്, ഈമെയില്‍ എന്നിവ വഴിയും നടപടി നടത്താം.

Update: 2019-12-15 07:34 GMT

തിരുവനന്തപുരം: കോടതി നടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി. കോടതികളില്‍ നിന്നുള്ള സമന്‍സ് ഇനി വാട്സാപ്പിലൂടെയും കൈമാറാം. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലേയും ഹൈക്കോടിതിയിലേയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി.

മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാകും. വാട്സാപ്പിനു പുറമേ എസ്എംഎസ്, ഈമെയില്‍ എന്നിവ വഴിയും നടപടി നടത്താം. ഇതിന് ക്രിമിനല്‍ നടപടി ചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യെണ്ടി വരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. വാദികളുടേയും പ്രതികളുടേയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം ഉണ്ടാകും.

കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരെ കൂടി പങ്കാളിയാക്കാനും തീരുമാനിച്ചു. പഴയ കേസുകള്‍ വേഗം തീര്‍ക്കാന്‍ ജില്ലാ ജഡ്ജിയും കലക്ടറും ജില്ലാ പോലിസ് മേധാവിയും യോഗം ചേരും. കലക്ടര്‍മാരും ജില്ലാ പോലിസ് മോധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സര്‍ക്കാരും ഡിജിപിയും ഉറപ്പാക്കും.

രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറണ്ട് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31നകം ജില്ലാ പോലിസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു. കേരളത്തില്‍ മൊത്തം തീര്‍പ്പാക്കാത്ത 12,77,325 കേസുകളാണ് ഉള്ളത്. ഇതില്‍ 3,96889 എണ്ണം സിവിലും 8,80,436 ക്രിമിനല്‍ കേസുകളുമാണ് ഉള്ളത്. ഹൈക്കോടതിയിലെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Tags:    

Similar News