സംസ്ഥാന പോലിസില്‍ ആത്മഹത്യ പ്രവണതയേറുന്നു; അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 65 പേര്‍
അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പോലിസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ഏകദേശം 65 പോലിസ് ആത്മഹത്യകള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 11 പേര്‍ 2019 ല്‍ ആത്മഹത്യ ചെയ്തിട്ടുള്ളവരാണ്. ആര്യനാട് ഇന്ന് പോലിസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് അവസാനത്തെ സംഭവം.
അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പോലിസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. 2014, 2015, 2016 വര്‍ഷങ്ങള്‍ക്കിടയില്‍ യഥാക്രമം 9, 6, 13 ആത്മഹത്യകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 മാര്‍ച്ച് ആയപ്പോഴേയ്ക്കും സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പോലിസുകാരുടെ എണ്ണം 50 ആയി. ഈ ആത്മഹത്യകള്‍ക്കെല്ലാം നയിച്ചത് സമ്മര്‍ദവും ജോലി സ്ഥലത്തെ മാനസിക പീഡനവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ബാബു ആഗസ്ത് 21ന് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എറണാകുളത്തെ തടയിട്ടപറമ്പ് പോലിസ് സ്റ്റേഷനില്‍ നിയമിച്ച ബാബുവിനെ ആഗസ്ത് 21നാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കു ശേഷം പോലിസ് ഓഫിസേഴ്സിന്റെ അസോസിയേഷന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഏതാനും മാസം മുമ്പ് കൊച്ചിയില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമ്മര്‍ദ്ദം സഹിക്കവയ്യാതെ നാടുവിടുകയും ചെയ്തു. കൊച്ചിയില്‍ എഎസ്‌ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം പത്തനംതിട്ട റാന്നിയില്‍ പോലിസ് ഉദ്യോഗസ്ഥ ഹണി രാജ് തൂങ്ങിമരിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ളത് 18 ലക്ഷം കേസുകളാണ്. ഇത് അന്വേഷിക്കാന്‍ അധികാരമുള്ളത് 15000 പോലിസ് ഉദ്യോഗസ്ഥര്‍ മാത്രം. ഇവര്‍ 24 മണിക്കൂര്‍ അന്വേഷിച്ചാലും 25 ശതമാനം പോലും കേസുകള്‍ തീര്‍പ്പാകില്ല. ഇതിന് പിന്നാലെയാണ് വി.ഐ.പി സുരക്ഷ അടക്കം നിരവധി ജോലികള്‍.
കഴിഞ്ഞ അഞ്ചുവര്‍ഷം ആത്മഹത്യ ചെയ്ത പോലിസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇങ്ങനെ:
2014- ഒമ്പത്
2015- അഞ്ച്
2016- 13
2017- 14
2018- 13.
2019 ഇതുവരെ- 12.
