പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നിയമസഭയില്‍ പ്രതിഷേധം, ഇറങ്ങിപ്പോക്ക്

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് സിപിഎമ്മിന്റെ പീഡനം സഹിക്കാനാകാതെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണു നഗരസഭാധ്യക്ഷ. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഉടമസ്ഥാവകാശ രേഖ നല്‍കാതെ നഗരസഭ സാജനെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നു.

Update: 2019-06-19 08:27 GMT

തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രവാസി വ്യവസായി സാജന്‍ പാറയില്‍ (49) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളവും പ്രതിഷേധവും.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് സിപിഎമ്മിന്റെ പീഡനം സഹിക്കാനാകാതെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണു നഗരസഭാധ്യക്ഷ. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഉടമസ്ഥാവകാശ രേഖ നല്‍കാതെ നഗരസഭ സാജനെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നു.

അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം അനുമതി നല്‍കില്ലെന്ന് അധ്യക്ഷ പറഞ്ഞിരുന്നു. മനഃപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സാജന്റെ മരണം സിപിഎം നടത്തിയ കൊലപാതകമാണ്. സമഗ്രമായ പോലിസ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ അഡ്വ. സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉദ്യോഗസ്ഥരുടെ പേരില്‍ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനുമതി നല്‍കുന്നതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രിയും മന്ത്രി എ സി മൊയ്തീനും അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥതല അന്വേഷണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി മുന്‍കൈ എടുത്ത് പ്രത്യേക പോലിസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പ്രവാസികള്‍ക്കു സംരംഭം തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ വളപട്ടണം പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതായ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Tags:    

Similar News