ഫീസിളവിനോട് മുഖംതിരിച്ച് കോളജുകള്‍; മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനം പ്രതിസന്ധിയില്‍
എല്ലാവര്‍ഷവും പുതിയ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് തീരദേശ മേഖലയുടെ വറുതിക്കാലമായ ട്രോളിങ് സമയത്താണ്. ഈ സമയത്ത് അനുവദിച്ച ഫീസിളവ് പോലും നല്‍കാത്തത് തീരദേശത്തെ വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇല്ലാതാക്കുന്നത്.
തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2014 മുതല്‍ സര്‍ക്കാര്‍ അനുവദിച്ച ഫീസിളവ് നല്‍കാന്‍ സര്‍വകലാശാലകളും കോളജുകളും തയ്യാറാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയില്‍. എല്ലാവര്‍ഷവും പുതിയ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് തീരദേശ മേഖലയുടെ വറുതിക്കാലമായ ട്രോളിങ് സമയത്താണ്. ഈ സമയത്ത് അനുവദിച്ച ഫീസിളവ് പോലും നല്‍കാത്തത് തീരദേശത്തെ വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇല്ലാതാക്കുന്നത്.
വിഷയത്തില്‍ ഫിഷറീസ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന നിലപാടിലാണ് കോളജുകളും സര്‍വകലാശാലകളും പെരുമാറുന്നത്. കോളജ് ഫീസ്, ഹോസ്റ്റല്‍ഫീസ് എന്നിവയില്‍ ഇളവും അംഗീകൃത മൽസ്യത്തൊഴിലാളികളുടെ കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്യൂഷന്‍ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യല്‍ഫീസ് എന്നിവ ഈടാക്കരുതെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് നല്‍കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു. നേരത്തേ ഫിഷറീസ് വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.
ഫീസിളവിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം ചാര്‍ജ്, പ്രോജക്ട് അലവന്‍സ്, വിനോദയാത്രാ ചെലവ് എന്നിവയും മൽസ്യത്തൊഴിലാളി വിഭാഗത്തിലെ കുട്ടികള്‍ക്കും നല്‍കണം. ഇതും പല വിദ്യാര്‍ഥികള്‍ക്കും കിട്ടുന്നില്ല. ഹോസ്റ്റല്‍ ഫീസില്‍ വരുത്തിയമാറ്റവും പ്രതികൂലമായിബാധിച്ചു. പഠനം മുടങ്ങുന്ന സ്ഥിതിയായതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഇടപെടണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.