മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി

കേരള സര്‍ക്കാര്‍ ഇടപെട്ട് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തിയാണ് മുന്നൂറോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നത്. വിദ്യാര്‍ഥികളെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്‍കി സ്വീകരിച്ചു.

Update: 2019-12-21 20:00 GMT

കാസര്‍ഗോഡ്: മംഗളൂരുവിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹോസ്റ്റലിലും താമസസ്ഥലങ്ങളിലുമായി കുടുങ്ങിയ പെണ്‍കുട്ടികളടക്കമുള്ള മലയാളി വിദ്യാര്‍ഥികളെ കെഎസ്ആര്‍ടിസി പ്രത്യേക ബസ്സുകളില്‍ നാട്ടിലെത്തിച്ചു. കേരള സര്‍ക്കാര്‍ ഇടപെട്ട് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തിയാണ് മുന്നൂറോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നത്. വിദ്യാര്‍ഥികളെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്‍കി സ്വീകരിച്ചു. മംഗളൂരു- പമ്പ്‌വെല്‍ സര്‍ക്കിളില്‍നിന്ന് പുറപ്പെട്ട അഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ രാത്രി ഏഴോടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലെത്തി. പമ്പ്‌വെല്‍ മുതല്‍ തലപ്പാടി വരെ കര്‍ണാടക പോലിസും പിന്നീട് കാസര്‍ഗോഡ് വരെ കേരള പോലിസും ബസ്സുകള്‍ക്ക് സുരക്ഷയൊരുക്കി.

കാസര്‍ഗോഡ് ഡിപ്പോയില്‍നിന്ന് ബസ്സുകള്‍ പോലിസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു മംഗളൂരുവിലേക്ക് പോയത്. മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ഫ്യൂവും നിരോധനാജ്ഞയും കാരണം ഹോസ്റ്റലുകളില്‍ കുടുങ്ങിയത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാത്തതിനാലാണ് വിദ്യാര്‍ഥികളില്‍ പലരും ഹോസ്റ്റലില്‍ തങ്ങിയത്. ഇനി ആരെങ്കിലും മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സുരക്ഷിതരായി കേരളത്തിലെത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ലാതെയും എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനാവാതെയും കുടുങ്ങിപ്പോയ വിദ്യാര്‍ഥികളാണ് സുരക്ഷിതരായി നാട്ടിലെത്തിയിരിക്കുന്നത്. 

Tags: