ആറാംക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് കുടുംബം
തകരഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന.
കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തിൽ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാവ് അനീഷ ആവശ്യപ്പെട്ടു.
കൊല്ലം പ്രാക്കുളത്ത് കഴിഞ്ഞദിവസം വൈകീട്ടാണ് ആറാം ക്ലാസ് വിദ്യാർഥിനിയായ അമീനയെ വീട്ടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തകരഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന. വീടിന് പുറത്ത് മാതാവിനെ ജോലിയിൽ സഹായിക്കുകയായിരുന്നു അമീന. ഇതിനിടെ വീട്ടിൽ പോയി പ്രാർഥന നടത്താൻ മാതാവ് ആവശ്യപ്പെട്ടിരുന്നു. മാതാവ് തിരികെ എത്തിയപ്പോളാണ് കുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലിസ് അറിയിച്ചു. കുട്ടിയുടെ പുസ്തകത്തിൽനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് പോലിസ് വിശദമായി പരിശോധിച്ചുവരികയാണ്.
അതിനിടെ, ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസവും സമീപത്തെ ലൈബ്രറിയിലെത്തി അമീന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നു.