സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണം: 'കൂടെ' കൂട്ടായ്മ

സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ഗൃഹാന്തരീക്ഷത്തില്‍ പോലും നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കാത്തതുകൊണ്ടാണ് വിജയ് പി നായരെ പോലെയുള്ളവര്‍ക്ക് യാതൊരു ഭയവുമില്ലാതെ എന്തും വിളിച്ചുപറയാനാവുന്നത്.

Update: 2020-09-28 03:01 GMT

കോഴിക്കോട്: യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീകളെ അപമാനിക്കുന്ന വിജയ് പി നായരെ അറസ്റ്റുചെയ്ത് ശക്തമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് 'കൂടെ' വനിതാ കൂട്ടായ്മ. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നടത്തിയ പ്രതിഷേധം സ്വാഭാവികവും പ്രതീകാത്മകവുമാണെന്ന് കൂടെ പ്രസിഡന്റ് ഡോ.ഫെബീന സീതി, സെക്രട്ടറി അഡ്വ. ഇന്ദിര നായര്‍ എന്നിവര്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.


 സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ഗൃഹാന്തരീക്ഷത്തില്‍ പോലും നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കാത്തതുകൊണ്ടാണ് വിജയ് പി നായരെ പോലെയുള്ളവര്‍ക്ക് യാതൊരു ഭയവുമില്ലാതെ എന്തും വിളിച്ചുപറയാനാവുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകളെ വ്യക്തിഹത്യ നടത്തി പണവും അംഗീകാരവും നേടാമെന്നു വരുന്നത് അപചയമാണ്.

സ്വന്തം തൊഴില്‍ ഭംഗിയായി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ ഇവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. നോട്ടം കൊണ്ടും വാക്കുകൊണ്ടും കൈക്കരുത്തുകൊണ്ടും ബലാല്‍സംഗം ചെയ്യുന്നവര്‍ക്കെല്ലാം ഊര്‍ജമാവുന്ന ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. പുരോഗമന ജനാധിപത്യസമൂഹത്തില്‍ ഇത്തരം നികൃഷ്ടതകളെ നുള്ളിക്കളയാല്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിറങ്ങേണ്ടതുണ്ടെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News