ആലപ്പുഴയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ തെരുവുനായ ചത്തു
പത്തിയൂർ ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ കാണപ്പെട്ട തെരുവുനായയുടെ വയറ്റിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
ആലപ്പുഴ: വയറിനുള്ളിൽ മൂന്ന് എയർഗൺ വെടിയുണ്ടകൾ കണ്ടെത്തിയ തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിൽസയിലിരിക്കെ നായ ചത്തു.
പത്തിയൂർ ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ കാണപ്പെട്ട തെരുവുനായയുടെ വയറ്റിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. രണ്ടെണ്ണം വയറ്റിലും ഒരെണ്ണം അന്നനാളത്തിലുമായിരുന്നു. വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പോലിസിന്റെ നിഗമനം.
അവശനിലയിൽ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു നായയെ കണ്ടെത്തിയത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകൾ നീക്കം ചെയ്താലും ജീവൻ രക്ഷിക്കാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.