കൊവിഡ്: നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിക്കും
താല്‍ക്കാലികമായി സന്ദര്‍ശനം അരുത് എന്ന തലക്കെട്ടോടെയുള്ള സ്റ്റിക്കറില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒന്‍പത് ഇന നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കൊവിഡ് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കമായി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് നടപടികള്‍ ആരംഭിച്ചത്.
തിരുവല്ല താലൂക്കില്‍ തദ്ദേശ ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം, ആശാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. താല്‍ക്കാലികമായി സന്ദര്‍ശനം അരുത് എന്ന തലക്കെട്ടോടെയുള്ള സ്റ്റിക്കറില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒന്‍പത് ഇന നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും കുടുംബാംഗങ്ങളുടെ എണ്ണവും നിരീക്ഷണ കാലാവധിയും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രം, വാര്‍ഡ് മെമ്പര്‍ , ജില്ലാ കണ്‍ട്രോള്‍ റൂം എന്നിവരുടെ ഫോണ്‍ നമ്പരും അടങ്ങുന്നതാണ് സ്റ്റിക്കര്‍.
തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ തീരുമാനം. നിരീക്ഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെയെല്ലാം ഫലം നെഗറ്റീവാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാതെ പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിക്കും. ജില്ലാതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ശ്രീചിത്രയിലെ ഡോക്ടറുടെ സമ്പര്‍ക്ക ലിസ്റ്റിലുള്ള മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായിട്ടുണ്ട്. 179 പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ ഹൈ റിസ്‌കില്‍ ആയിരുന്നു. ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ശ്രീചിത്രയിലെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടറും വെള്ളനാട് സ്വദേശിയും ഇന്നലെ ആശുപത്രി വിട്ടിട്ടുണ്ട്.
