നയതന്ത്ര പ്രതിനിധികളുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധം സർക്കാർ അറിഞ്ഞിരുന്നു; വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കി
2019 നവംബർ 20ന് ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടാണ് സർക്കുലർ ഇറക്കിയത്.
തിരുവനന്തപുരം: നയതന്ത്ര പ്രതിനിധികളുമായി സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത ബന്ധം നേരത്തെ തന്നെ സർക്കാർ അറിഞ്ഞിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ള കേസുകൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ സർക്കാരിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഉദ്യോഗസ്ഥർ അനധികൃതമായി വിദേശ പ്രതിനിധികളുമായി ബന്ധപ്പെടുന്നത് വിലക്കി സർക്കുലർ ഇറക്കിയിരുന്നു. 2019 നവംബർ 20ന് ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടാണ് സർക്കുലർ ഇറക്കിയത്. എംബസി പ്രതിനിധികളുമായി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ബന്ധം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതായി സർക്കുലറിൽ പറയുന്നു. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് അന്ന് ഈ സർക്കുലർ പുറത്തിറക്കിയത്. വിദേശ പ്രതിനിധികളുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധവും പൊതുവായ നയത്തിന് വിരുദ്ധമായ സമീപനവുമാണെന്ന് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
വകുപ്പ് മേധാവികൾക്ക് നയതന്ത്ര പ്രതിനിധികളുമായി ബന്ധം സ്ഥാപിക്കുന്നതിന് യാതൊരുതരത്തിലുമുള്ള അധികാരവുമില്ല. ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് സർക്കാരിന്റെ അനുമതികൂടി വേണമെന്ന് സർക്കുലറിൽ പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി ശിവശങ്കർ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പഴയ സർക്കുലർ പുറത്താകുന്നത്.