സ്പ്രിങ്ഗ്ലര്‍: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം-ഡിവൈഎഫ്‌ഐ

സര്‍ക്കാരിന്‍മേല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിങ്ഗ്ലര്‍ വിവാദം

Update: 2020-04-24 16:34 GMT

തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊവിഡ്-19ന്റെ വിവര വിശകലനത്തിന് സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ ഒരു നിമിഷം പോലും വൈകരുത്. സര്‍ക്കാരിന്‍മേല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിങ്ഗ്ലര്‍ വിവാദം.

    ഈ മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നില്‍ക്കണ്ട് മാത്രം നടത്തിയ ഈ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ തിരിച്ചറിയും. പ്രതിപക്ഷം ഉന്നയിച്ച ഒരു ആവശ്യവും അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തകാലത്തെ കേരളീയ ജനത അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജല്‍പ്പനങ്ങള്‍ക്ക് കേരളീയ ജനത മറുപടി പറയും. കേരള സര്‍ക്കാര്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയപ്പോള്‍ അതില്‍ വിറളിപൂണ്ട് പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.




Tags:    

Similar News