സ്പ്രിംഗ്ലറുമായുള്ള കരാറിൽ നിരവധി സംശയങ്ങളുണ്ടെന്ന് ഉമ്മൻചാണ്ടി

ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തതവരുത്തണം. കരാർ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

Update: 2020-04-17 07:30 GMT

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിൽ നിരവധി സംശയങ്ങൾ ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തതവരുത്തണം. കരാർ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്ന സമയത്ത് ഈ കരാർ സംബന്ധിച്ച് ഒരു ഫയൽ പോലും നിലവിലില്ലെന്ന കാര്യം വ്യക്തമാണ്. അതുകഴിഞ്ഞ് ഫയൽ ഉണ്ടാക്കിയോ എന്ന കാര്യം അറിയില്ല. കരാർ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. പറഞ്ഞ മറുപടികൾ നിരവധി സംശയങ്ങൾ ഉയർത്തുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാർ ഒപ്പിടാനാവില്ല. കേന്ദ്രസർക്കാരിന്റെ അനുമതിയില്ല, മന്ത്രിസഭയുടെ അനുമതിയില്ല, വകുപ്പുകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാർ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയിൽ സർക്കാരിന് ബാധ്യത ഉണ്ടാകും. ധനവകുപ്പും നിയമവകുപ്പും അടക്കം മറ്റു വകുപ്പുകളൊന്നും കരാർ കണ്ടിട്ടില്ല.

നേരത്തെ എഡിബിയെ ആക്രമിച്ചവരാണ് ഇപ്പോൾ ഇത്തരമൊരു കരാറുമായി വരുന്നത്. ഏതെങ്കിലും തരത്തിൽ നിയമനടപടികൾ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ അത് സംസ്ഥാന സർക്കാർ നികത്തണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോൾ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് വിവരം. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നു എന്ന് വ്യക്തമാക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

Similar News