സ്പ്രിങ്ഗ്ലര്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരംഭിച്ചു

മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ആരോപണത്തിൽ ഉൾപ്പെടുത്തിയ പ്രതിപക്ഷ നീക്കത്തെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎമ്മിനുള്ളിലെ ധാരണ.

Update: 2020-04-21 08:30 GMT

തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. വിദേശ കമ്പനിയുമായി കരാറിൽ ഒപ്പിട്ട സാഹചര്യവും തുടർന്നുള്ള വിവാദങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ വിശദീകരിക്കും.

മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ആരോപണത്തിൽ ഉൾപ്പെടുത്തിയ പ്രതിപക്ഷ നീക്കത്തെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎമ്മിനുള്ളിലെ ധാരണ. സംസ്ഥാന സർക്കാറിന്‍റെ കൊവിഡ് ചെറുത്ത് നിൽപ്പ് അന്താരാഷ്ട്ര തലത്തിൽ വരെ പ്രശംസയേറ്റ് വാങ്ങിയ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വിവാദങ്ങൾ സർക്കാർ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ടാണ് വിവാദങ്ങളെ നിസാരവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമായ സമീപനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുയർന്നത്. ഇത് സംബന്ധിച്ച പാർട്ടി നിലപാട് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. മുഖ്യമന്ത്രിയുടെ നിലപാടുകളെ പിബി വരെ അംഗീകരിച്ച സാഹചര്യത്തിൽ ഈ രീതിയിൽ മുന്നോട്ട് പോകാൻ തന്നെയാകും തീരുമാനം. തിരുവനന്തപുരത്ത് ഇല്ലാത്ത സെക്രട്ടേറിയറ്റ് അംഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Tags: