കേരളത്തിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ട്രെയിൻ ഇന്ന് വൈകീട്ട് ആറിന് പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക.

Update: 2020-05-01 08:15 GMT

തിരുവനന്തപുരം: കേരളത്തിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപ്പിച്ചു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ട്രെയിൻ ഇന്ന് വൈകീട്ട് ആറിന് പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപ്പിച്ച പ്രത്യേക ട്രെയിനാണിത്. അതിനാൽ മറ്റെവിടെയും സ്റ്റോപ്പ് ഉണ്ടാകില്ല.

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ആവശ്യപ്പെട്ടത്.

അതിഥി തൊഴിലാളികള്‍ക്കായി തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനിൽ കൊണ്ടുപോയത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. ലിങ്കമ്പള്ളി സ്റ്റേഷനില്‍ നിന്നും 1200 തൊഴിലാളികളുമായാണ് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടതെന്ന് ആര്‍പിഎഫ് ഡിജി അരുണ്‍ കുമാര്‍ പറഞ്ഞു. 24 കോച്ചുള്ള ട്രെയിന്‍ രാവിലെ 4.50നാണ് പുറപ്പെട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ട്രെയിന്‍ യാത്രക്കാരുമായി പോയത്.

Tags:    

Similar News