അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോവാനായി അഞ്ച് പ്രത്യേക ട്രെയിനുകൾ
തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂർ, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽനിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി.
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് മടങ്ങിപ്പോകാൻ ഇന്ന് അഞ്ച് പ്രത്യേക ട്രെയിനുകൾ. തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂർ, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽനിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കർശന സുരക്ഷയോടെയാണ് യാത്ര.
തിരുവനന്തപുരത്തുനിന്നും ജാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിൻ. ഉച്ചക്ക് രണ്ടോടെ ട്രെയിൻ പുറപ്പെടുമെന്നാണ് അറിയുന്നത്. കോഴിക്കോട് നിന്നും ജാർഖണ്ഡിലെ റാഞ്ചിയിലേക്ക് അതിഥി തൊഴിലാളികളുമായി ട്രെയിൻ ഓടും. വൈകിട്ടാണ് ഇവിടെനിന്നും ട്രെയിൻ പുറപ്പെടുന്നത്. ആലുവയിൽനിന്നും തിരൂരിൽനിന്നും ബിഹാറിലെ ധാനപൂരിലേക്കാണ് ട്രെയിൻ. എറണാകുളം സൗത്തിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിൻ പുറപ്പെടുന്നത്.
തൊഴിലാളികളെ കെഎസ്ആർടിസിയിൽ ജില്ലാ ഭരണകൂടമായിരിക്കും സ്റ്റേഷനിലെത്തിക്കുക. ടിക്കറ്റ് തുക കലക്ടറേറ്റ് അധികൃതർ ഇവരിൽ നിന്ന് ശേഖരിക്കുകയാണ് ചെയ്യുകയെന്നും നേരിട്ട് ടിക്കറ്റ് വിൽപ്പനയില്ലെന്നും സ്റ്റേഷൻ മാനേജർ അറിയിച്ചു. തൊഴിലാളികളെ കോഴിക്കോട് എത്തിക്കുന്നതിനായി 43 കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തും. കോഴിക്കോട്- 24, വടകര- 6, താമരശ്ശേരി - 10, തൊട്ടിൽപ്പാലം - മൂന്ന് ഇങ്ങനെയായിരിക്കും ബസ്സുകൾ ഓടുക.
വെള്ളിയാഴ്ചയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിൻ കേരളത്തിൽനിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ആലുവയിൽനിന്ന് ട്രെയിൻ പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1152 പേരാണ് ട്രെയിനിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് യാത്ര. ടിക്കറ്റ് ചാർജ് മാത്രമാണ് തൊഴിലാളികളിൽനിന്ന് ഈടാക്കിയത്. ട്രെയിനിൽ ഇവർക്കുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാമ്പുകളിലായാണ് ഇവർ കഴിയുന്നത്. ഇവർക്ക് സ്വന്തം നാടുകളിലേക്ക് മട ക്കയാത്ര അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.