നയപ്രഖ്യാപനം: ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ
നിയമസഭയ്ക്കുള്ളിൽ ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വനിയമ ഭേദഗതിക്കെതിരായ വിമർശനങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രേഖപ്പെടുത്തിയ വിയോജിപ്പ് നിയമസഭാ രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അതേസമയം, നിയമസഭയ്ക്കുള്ളിൽ ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഉള്ളത് മാത്രമേ രേഖയിൽ ഉൾപ്പെടുത്തുകയുള്ളുവെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. നയപ്രഖ്യാപനത്തിൽ സ്വന്തം എതിർപ്പു രേഖപ്പെടുത്തിയതിനുശേഷമാണ് പൗരത്വ നിയമ ഭേദഗതിയേക്കുറിച്ചുള്ള വിമർശനങ്ങൾ ഗവർണർ നിയമസഭയിൽ വായിച്ചത്. പ്രസംഗത്തിലെ നിലപാടുകളോടു വിയോജിക്കുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം വായിക്കുകയാണ് എന്നു പറഞ്ഞതിനുശേഷമായിരുന്നു ഗവർണർ ഈ ഭാഗം വായിച്ചത്.
ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരേ ബലപ്രയോഗം നടത്താൻ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസ ഭാ ഹാളിലേക്ക് എത്തിയപ്പോഴാണ് ഗവർണറെ പ്രതിപക്ഷം തടഞ്ഞത്. പിന്നീട് വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ എംഎൽഎമാരെ ബലംപ്രയോഗിച്ചു നീക്കി ഗവർണറെ ഡയസിലേക്ക് എത്തിക്കുകയായിരുന്നു. ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
