കശ്മീരില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

Update: 2021-05-07 06:10 GMT

കല്‍പ്പറ്റ: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി പി ഷിജിയുടെ ഭൗതികശരീരം സംസ്‌കരിച്ചു. രാവിലെ തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് വൈത്തിരി തഹസില്‍ദാര്‍ എം ഇ എന്‍ നീലകണ്ഠന്‍ ഏറ്റുവാങ്ങി. ഭൗതികശരീരത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല റീത്ത് സമര്‍പ്പിച്ചു. വീട്ടിലെത്തിയ കലക്ടര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍ വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി പി ഷിജി (45)യാണ് കഴിഞ്ഞദിവസം മരിച്ചത്. 28 മദ്രാസ് റജിമെന്റിലെ സൈനികനായ സി പി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍നിന്നും കശ്മീരിലെത്തിയത്. ഒരുവര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്നു. വെങ്ങപ്പള്ളി വില്ലേജിലെ കാപ്പാട്ട്കുന്നിലാണ് താമസം. പൊഴുതന വില്ലേജിലെ കറുവന്തോട് പണിക്കശ്ശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: സരിത. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് (13), അമയ (ഒന്നര) എന്നിവര്‍ മക്കളാണ്. ഷൈജു, സിനി എന്നിവരാണ് സഹോദരങ്ങള്‍.

Tags: