ഫാഷന്‍ ഗോള്‍ഡില്‍നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും കടത്തി; നിര്‍ണായക വെളിപ്പെടുത്തലുമായി എംഡി

ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍നിന്ന് നാല് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് അഞ്ചരക്കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും കടത്തിയെന്നാണ് പരാതി.

Update: 2020-10-14 11:44 GMT

ചെറുവത്തൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ നാടകീയ നീക്കങ്ങള്‍. രണ്ടാം പ്രതിയും ജ്വല്ലറി എംഡിയുമായ ടി കെ പൂക്കോയ തങ്ങള്‍ ജ്വല്ലറി ഡയറക്ടര്‍മാര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും കടത്തിക്കൊണ്ടുപോയെന്നാണ് കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവര്‍ കൊണ്ടുപോയ സ്വര്‍ണത്തിനും വജ്രത്തിനുമടക്കമാണ് ജിഎസ്ടി വിഭാഗം പിഴയടക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ജ്വല്ലറി അധികൃതരുടെ വാദം.

ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍നിന്ന് നാല് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് അഞ്ചരക്കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും കടത്തിയെന്നാണ് പരാതി. ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിക്കൊണ്ടുപോയതായി എംഡി പരാതി നല്‍കിയതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാവാന്‍ സാധ്യതയുണ്ട്. അതിനിടെ, പ്രത്യേക അന്വേഷണസംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്.

പണം നിക്ഷേപിക്കാനിടയായ സാഹചര്യം, വരുമാന സ്രോതസ് ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. ഡയറക്ടര്‍മാര്‍ക്കെതിരെയും പരാതി വന്നതോടെ വിശദാന്വേഷണത്തിന് ശേഷമാവും എം സി ഖമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുക. ജില്ലാ പോലിസ് മേധാവി ഡി ശില്‍പയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എഎസ്പി വിവേക് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Tags: