പതിനേഴുകാരനെ കാണാതായിട്ട് 16 ദിവസം; ഇരുട്ടില്‍ തപ്പി പോലിസ്

വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് പുറമേ ഫോണ്‍രേഖകളും ശാസ്ത്രീയ പരിശോധനകളും നടന്നു വരികയാണ്.

Update: 2020-09-04 07:15 GMT

കൊല്ലം: പത്തനാപുരം കടശ്ശേരിയില്‍ പതിനേഴുകാരനെ കാണാതായി പതിനാറ് ദിവസം പിന്നിടുമ്പോഴും നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാതെ പോലിസ്. വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് പുറമേ ഫോണ്‍രേഖകളും ശാസ്ത്രീയ പരിശോധനകളും നടന്നു വരികയാണ്. കടശ്ശേരി മുക്കലംപാട് ലതിക വിലാസത്തില്‍ രവീന്ദ്രന്‍- ലതിക ദമ്പതികളുടെ ഇളയ മകനായ രാഹുലിനെയാണ് കഴിഞ്ഞ മാസം 19-ാം തീയതി മുതല്‍ കാണാതായത്.

ചെരുപ്പിടാതെ കൈലിമാത്രം ധരിച്ച് അധികദൂരം പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലിസ്. അതേസമയം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലും മൊബൈല്‍ ഗെയിമുകളിലും താല്‍പര്യമുള്ള രാഹുല്‍ ഉള്‍വനത്തില്‍ പെട്ടുപോയിട്ടുണ്ടെന്ന സംശയവും തള്ളി കളഞ്ഞിട്ടില്ല. വിദ്യാര്‍ഥി സ്വയം മാറിനില്‍ക്കുകയാണോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ വന്യജീവി ആക്രമണമുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. രാഹുലിന്റെ വീടും പരിസരവും സസൂഷ്മം പരിശോധന നടത്തും. വനംവകുപ്പിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നാല് സംഘമായി തിരിഞ്ഞ് തെരച്ചില്‍ തുടരാനാണ് തീരുമാനമെന്നും സി.ഐ രാജീവ് പറഞ്ഞു. റൂറല്‍ എസ്.പി ഹരിശങ്കരിന്റെ നിര്‍ദേശാനുസരണം പ്രത്യേക സ്‌ക്വാഡും അന്വേഷണം നടത്തി വരികയാണ്.

Tags: