സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾക്ക് അനുമതി
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയത്. ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നും എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നു.
തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾക്ക് അനുമതി. വയനാട് സുൽത്താൻ ബത്തേരിയിൽ രണ്ട് പുതിയ ബാറുകൾ, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകൾ , കണ്ണൂർ - 1, തൃശൂർ - 1 എന്നിങ്ങനെയാണ് ബാറുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയത്. ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നും എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നു.
മാർച്ച് 10ന് ശേഷം ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ സാമ്പത്തിക വർഷം അടക്കേണ്ട ലൈസൻസ് ഫീസ് കാലാവധി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. തൃശൂരിലെ ബാറിന് അനുമതി നൽകിയത് മാർച്ച് പത്തിനാണ് അതിന് ശേഷം ഒരു ബാറിന് പോലും അനുമതി നൽകിയിട്ടില്ലെന്നാണ് വിശദീകരണം. അതും നേരത്തെ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളതെന്നും കൊവിഡ് കാലത്ത് ബാർ ലൈസൻസ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് പറയുന്നു.
പുതുതായി അനുവദിച്ച ബാറുകൾ ലോക്ക് ഡൗൺ വിലക്കിന് ശേഷം തുറന്ന് പ്രവർത്തിക്കും. ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാമെന്ന ഇടത് മുന്നണിയുടെ നയപരമായ നിലപാടിന്റെ തുടർച്ചയായിട്ടാണ് ബാറുകൾക്ക് അനുമതി നൽകാൻ തീരുമാനമായത്.