ശിവശങ്കറിന്‍റെ ആറുമാസത്തെ ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ നിര്‍ദേശം

രേഖകള്‍ നല്‍കാന്‍ ടെലികോം കമ്പനികളോട് സമിതി‌ ആവശ്യപ്പെട്ടു

Update: 2020-07-15 06:30 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്‍റെ ആറുമാസത്തെ ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ ടെലികോം കമ്പനികളോട് സമിതി‌ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്‍റെ പങ്കും സ്വപ്‌ന സുരേഷിന്‍റെ വിവാദ നിയമനവും അന്വേഷിക്കാന്‍ ചീഫ്‌ സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ രണ്ടംഗസമിതിയെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗും സമിതിയിൽ അംഗമാണ്.കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിലെ സ്പേസ് പാർക്ക്‌ പദ്ധതിയുടെ ഓപ്പറേഷൻ മാനേജറായി നിയമിച്ച രേഖകള്‍ ഹാജരാക്കാനും സമിതി ആവശ്യപ്പെട്ടു. രേഖകൾ മുഴുവൻ ഹാജരാക്കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് സ്ഥാപനത്തോടാണ്‌ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. നിലവില്‍ ശിവശങ്കര്‍ അവധിയിലാണ്.

Tags:    

Similar News