'എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ ആശങ്ക'; നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍

Update: 2026-01-29 08:17 GMT

തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയില്‍ വിഷം കലര്‍ത്താന്‍ വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞു കേരളത്തിനുള്ള അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. നാല് വര്‍ഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായ ശ്രമം കുറവാണ്.

കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വര്‍ഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണ്. പക്ഷേ അത് തകര്‍ക്കാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും അതിലെ പ്രതിഷേധം ബജറ്റില്‍ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.