ഷുക്കൂര്‍ കേസ്: ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് തിരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയെന്ന് സിപിഎം

സംഘപരിവാറിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഷുക്കൂര്‍ കേസില്‍ ധൃതിപിടിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇതോടെ തെളിയുകയാണ്.

Update: 2019-02-19 10:05 GMT

കണ്ണൂര്‍: ഷുക്കൂര്‍ കേസില്‍ മതിയായ തെളിവില്ലാതെ ധൃതിപിടിച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്ത തിരിച്ചടിയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. സംഘപരിവാറിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഷുക്കൂര്‍ കേസില്‍ ധൃതിപിടിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇതോടെ തെളിയുകയാണ്.

എറണാകുളം സിജെഎം കോടതി മുമ്പാകെ കഴിഞ്ഞവര്‍ഷം സപ്തംബറില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും മടക്കുകയാണ് ചെയ്തത്. വിചാരണക്കായി തലശ്ശേരി കോടതി മുമ്പാകെ വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ നടപടി തുടങ്ങിയപ്പോള്‍ വിചാരണ കോടതി മാറ്റണമെന്ന വിചിത്രവാദമാണ് സിബിഐയില്‍നിന്നുണ്ടായത്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന നിലവിട്ടുകൊണ്ട് പ്രവര്‍ത്തിച്ച സിബിഐയുടെ രാഷ്ട്രീയനീക്കത്തിനാണ് കോടതിയില്‍നിന്ന് പ്രഹരമേറ്റത്. ഹൈക്കോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന സിബിഐ ആവശ്യംപോലും കോടതി അനുവദിച്ചില്ലെന്നത് എത്രമാത്രം നിയമവിരുദ്ധമായാണ് അവര്‍ നീങ്ങിയതെന്നതിന്റെ തെളിവാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

Tags:    

Similar News