ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നു ആവര്‍ത്തിച്ച് പോലിസ്; ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല

ഉത്തരവാദപ്പെട്ട ഐഎഎസ് ഓഫീസറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന വ്യക്തി നിയമലംഘനം നടത്തിയത് നിസാരമായി കാണാനാകില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതരമായ കുറ്റകൃത്യം ആണെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ് ശ്രീറാം മദ്യലഹരിയില്‍ കാറോടിച്ചതും ഒരാളെ ഇടിച്ചു കൊന്നതെന്നും വാദിച്ചു.

Update: 2019-08-06 07:33 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുകൊന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കന്‍ പോലിസിനോട് കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യഹരജിയില്‍ നിലപാടു വ്യക്തമാക്കാമെന്നാണ് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചത്.

ഇന്നുതന്നെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഡയറി നേരിട്ട് ഹാജരാക്കണമെന്നു കോടതി ഉത്തരവിട്ടു. പോലിസ് മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നു ജാമ്യാപേക്ഷയിന്‍ മേല്‍നടന്ന വാദത്തില്‍ ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. രാഷ്ട്രീയ-മാധ്യമ സമ്മര്‍ദ്ദം പോലിസിനു മേലുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഉത്തരവാദപ്പെട്ട ഐഎഎസ് ഓഫീസറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന വ്യക്തി നിയമലംഘനം നടത്തിയത് നിസാരമായി കാണാനാകില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതരമായ കുറ്റകൃത്യം ആണെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ് ശ്രീറാം മദ്യലഹരിയില്‍ കാറോടിച്ചതും ഒരാളെ ഇടിച്ചു കൊന്നതെന്നും വാദിച്ചു. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലിസിന്റെ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു പോലിസ് ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചുകൊന്ന കേസില്‍ വാഹനം ഓടിച്ചത് ആരെന്നു വ്യക്തമാക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും അതിനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് പോലിസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതും കാറിന്റെ സ്റ്റിയറിങിനു മുകളിലുള്ള വിരലടയാളവും ഒത്തുനോക്കേണ്ടതുണ്ടെന്നും പോലിസ് പറഞ്ഞു.

Tags: