കടയടപ്പ് സമരം; സഹകരിക്കില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

Update: 2021-07-05 11:56 GMT

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍. വ്യാപാരി വ്യവസായി സമിതിയാണ് സമരത്തില്‍ സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരേ തിരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്നില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല.

കട അടപ്പിക്കലല്ല, തുറപ്പിക്കലാണ് വേണ്ടത്. ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും കട തുറക്കാന്‍ അനുമതിയില്ലാത്ത ചൊവ്വാഴ്ച കടയടപ്പ് സമരം പ്രഖ്യാപിച്ചവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കീഴില്‍ കടകളടച്ച് സമരം നടത്തുന്നത്.

സെക്രട്ടേറിയറ്റുള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ആറിന് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സൂചനാസമരം. സോണുകള്‍ നോക്കാതെ കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം, ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നല്‍കണം, ആമസോണ്‍, ഫഌപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തക കമ്പനികള്‍ എല്ലാവിധ ഉല്‍പന്നങ്ങളും വില്‍ക്കുകയും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍പോലും ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുകയും ചെയ്യുന്നത് നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കടയടപ്പ് സമരം.

Tags: