ശബരി മലയിലെ യുവതി പ്രവേശനം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും, കുടിപ്പകയുടെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ലെന്നും ആര്‍ച്ചുബിഷപ് എം സൂസ പാക്യം പറഞ്ഞു.

Update: 2019-01-05 03:06 GMT
കൊച്ചി: ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്ത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും നാടിനെ യുദ്ധസമാനമാക്കിയിരിക്കുകയാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) പ്രസിഡന്റ് ആര്‍്ച ബിഷപ് സൂസപാക്യം പറഞ്ഞു.കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാന്‍, നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളുണ്ടായിരിക്കെ, അതിനെ രാഷ്ട്രീയവത്ക്കരിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അത് നാടിന്റെ താത്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയനേതാക്കള്‍ പൊതു നന്‍മ ലക്ഷ്യമാക്കി സാമാധാനത്തിനുവേണ്ടി കൈകോര്‍ക്കണം. നവോത്ഥാനത്തെപ്പറ്റി ചിന്തിക്കുന്നവര്‍ പൗരര്‍ക്കു സമാധാനപരമായി ജീവിക്കുവാനുള്ള അവകാശം അംഗീകരിക്കണം. നവോത്ഥാനമതില്‍ നിര്‍മ്മിക്കാന്‍ താല്പര്യമെടുത്തവര്‍ സമാധാനത്തിന്റെ വാതില്‍ തുറക്കാനും മുന്‍കൈയെടുക്കണം. സംവാദത്തിലൂടെയും സമവായത്തിലൂടെയുമാണ് ആധുനികലോകത്തു നവോത്ഥാനമുണ്ടാകേണ്ടത്, രക്തരൂക്ഷിതമാര്‍ഗ്ഗങ്ങളിലൂടെയല്ല. സമാധാനത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാടിനു വേണ്ടത്. അങ്ങനെയാണ് കേരളം ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി തീരേണ്ടത്. അതിനാല്‍ രാഷ്ട്രീയ സമുദായ നേതാക്കള്‍ അടിയന്തിരമായി ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത്, ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം വിണ്ടെടുക്കുവാനും തയ്യാറാകണം. കേരളത്തിന്റെ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധിക്ക് ആധാരമായ വിഷയം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമാകുമ്പോള്‍, എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിശ്വാസം ജീവനെക്കാള്‍ പ്രധാനമെന്ന് കരുതുന്നവരുണ്ട്. ഇതില്‍ പ്രത്യയശാസ്ത്രനിലപാടുകളെക്കാള്‍ വിശ്വാസികളുടെ കാഴ്ചപ്പാടാണ് പ്രധാനം. ഭരണാധികാരികള്‍ അതിനെ മാനിക്കണം. ശബരിമലയിലേതു സംരക്ഷിക്കപ്പെടേണ്ട ആചാരമോ, മാറ്റപ്പെടേണ്ട ദുരാചാരമോ എന്ന് വിലയിരുത്താന്‍ വിശ്വാസികള്‍ക്ക് അവസരം നല്കണം.ഭരണഘടനയും കോടതിവിധികളും മാനിക്കപ്പെടുകയും സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പാക്കുകയും വേണം. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് നൂറിലേറെ പുനഃപരിശോധനാ ഹരജികള്‍ കോടതിയുടെ മുമ്പിലെത്തുകയും, ജനുവരി 22-ന് അവ പരിഗണിക്കാമെന്ന് കോടതി നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍, ബന്ധപ്പെട്ടവര്‍ വിധി നടപ്പാക്കാന്‍ ധൃതി കാണിച്ചാല്‍ അത് വിശ്വാസികളില്‍ ഒരു വലിയ വിഭാഗത്തെ ദുഃഖിതരും നിസ്സഹായരുമാക്കി മാറ്റും എന്നത് വാസ്തവമാണ്. ഈ നിസ്സഹായാവസ്ഥ നിരാശയും രോഷവുമായി പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം.വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും, കുടിപ്പകയുടെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ലെന്നും ആര്‍ച്ചുബിഷപ് എം സൂസ പാക്യം പറഞ്ഞു.
Tags:    

Similar News