ലൈംഗിക അതിക്രമ കേസ്; സീനിയര്‍ ഗവ. പ്ലീഡര്‍ പി ജി മനുവിന്റെ രാജി എഴുതി വാങ്ങി

Update: 2023-11-30 06:33 GMT

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ കയ്യില്‍ നിന്ന് രാജി എഴുതി വാങ്ങി. രാജിക്കത്ത് അഡ്വക്കേറ്റ് ജനറല്‍ നിയമ സെക്രട്ടറിക്ക് കൈമാറും. അഡ്വക്കേറ്റ് പി ജി മനുവിനെതിരെ യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു. 2018 ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്.

നിയമസഹായം നല്‍കാന്‍ എന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറല്‍ എസ് പി ക്ക് പരാതി നല്‍കി.

ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി പോലിസിന് മൊഴി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു മനു പോലിസില്‍ പരാതിപ്പെടരുതെന്ന് സമ്മര്‍ദം ചെലുത്തിയെന്നും പിന്നീട് രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.






Tags:    

Similar News