നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു; മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-10-09 08:15 GMT

തിരുവനന്തപുരം: നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാര്‍, എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നിയമസഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം 'അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ' എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരും പ്രതിരോധിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.