കടലാക്രമണം രൂക്ഷം; കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത

നാളെ രാത്രി 11.30 വരെ കാസർകോഡ് മുതൽ വിഴിഞ്ഞം വരെയുള്ള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Update: 2019-06-14 13:36 GMT

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ കാസർകോഡ് മുതൽ വിഴിഞ്ഞം വരെയുള്ള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.

വേലിയേറ്റ സമയമായ രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകീട്ട് 7 മണി മുതൽ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 

തീരമേഖലയിൽ കടലാക്രമണത്തിനൊപ്പം മഴക്കെടുതിയും രൂക്ഷമാണ്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും കൃഷിയും നശിച്ചു. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജില്ലാ, താലൂക്ക് തലങ്ങളിൽ ഇൻസിഡന്റ് റെസ്പോൺസ് സമിതി രൂപീകരിച്ചു. ജില്ലയിൽ ഇതുവരെ 13 വീടുകൾ ഭാഗികമായി തകർന്നു. നാലര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തൃശൂരിൽ തീരമേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ടും ചാവക്കാട് താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാംപും തുറന്നു. എറിയാട്, എടവിലങ്ങു വില്ലേജുകളിലാണ് മഴക്കെടുതി രൂക്ഷം. കടലാക്രമണ ഭീതിയിലാണ് കാസർകോട് ഉപ്പള മുസോടിയിലെ തീരദേശവാസികൾ. ഇത്തവണ കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ 300 മീറ്ററോളം കര കടലെടുത്തു. പ്രദേശത്തെ നമസ്കാര പള്ളി ഭാഗികമായി ശക്തമായ തിരയിൽ തകർന്നു. ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. 

Tags:    

Similar News