മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ മാർച്ച്; സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു
ഞായറാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി ജലീൽ വീട്ടിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച വളാഞ്ചേരിയിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട മന്ത്രിക്കുനേരെ വഴിയിലുടനീളം പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതോടെ അദ്ദേഹം സംശയത്തിൻ്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ മന്ത്രി രാജിവയ്ക്കണമെന്ന് എസ്ഡിപിഐ അവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുസ്സലാം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ട്രഷറർ ജലീൽ കരമന, റഈസ്, അമീർ കമലേശ്വരം, റഷീദ് മൗലവി കാരയ്ക്കമണ്ഡപം സംബന്ധിച്ചു.
അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ്, മഹിളാമോർച്ച, കെ എസ് യു അടക്കമുളള സംഘടനകളും മാർച്ച് നടത്തി. എംഎസ്എഫ് മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. അതിന് പിന്നാലെയാണ് മഹിളാമോർച്ചയുടെ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ബാരിക്കേഡുകൾ തള്ളിവീഴ്ത്താനുളള ശ്രമം മഹിളാമോർച്ച പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായി. ഇവർക്കെതിരേയും ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യുവിന്റെ നേതൃത്വത്തിലുളള മാർച്ചും സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഭിജിത്ത് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു.
കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്ത വാർത്ത പുറത്തു വന്നതുമുതൽ സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. എന്നാൽ ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങൾ ശക്തിപ്രാപിച്ചിരുന്നില്ല. തിങ്കളാഴ്ച മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ പ്രതിഷേധം വീണ്ടും കനത്തിരിക്കുകയാണ്.
അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി ജലീൽ വീട്ടിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച വളാഞ്ചേരിയിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട മന്ത്രിക്കുനേരെ വഴിയിലുടനീളം പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

