ജനകീയ ഹർത്താലിനിടെ കൈക്കുഞ്ഞിനെ തടഞ്ഞുവച്ചെന്ന പ്രചരണത്തിന് പിന്നിൽ ആർഎസ്എസ്

സംഭവം ആർഎസ്എസ് മല്ലപ്പള്ളി ഖണ്ഡ് കാര്യവാഹ് അരുൺ മോഹന്റെ തിരക്കഥയുടെ ഭാഗമാണ്. ജനകീയ ഹർത്താൽ ജില്ലയിൽ സമാധാനപരമായാണ് നടന്നത്.

Update: 2019-12-18 13:46 GMT

മല്ലപ്പള്ളി: 17ന് നടന്ന ജനകീയ ഹർത്താലിൽ മല്ലപ്പള്ളിയിൽ വച്ച് കൈക്കുഞ്ഞിനെ തടഞ്ഞുവച്ചുവെന്ന തരത്തിലുള്ള വ്യാജപ്രചരണത്തിന് പിന്നിൽ ആർഎസ്എസ്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് എസ്ഡിപിഐ തിരുവല്ല മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം പറഞ്ഞു.

സംഭവം ആർഎസ്എസ് മല്ലപ്പള്ളി ഖണ്ഡ് കാര്യവാഹ് അരുൺ മോഹന്റെ തിരക്കഥയുടെ ഭാഗമാണ്. ജനകീയ ഹർത്താൽ ജില്ലയിൽ സമാധാനപരമായാണ് നടന്നത്. ശബരിമല തീർത്ഥാടകർ ഉൾപ്പടെ ഒരാൾക്കെതിരേയും ജില്ലയിൽ അക്രമമുണ്ടായില്ല. വാഹനങ്ങൾ തടഞ്ഞ് വെയ്ക്കുകയോ കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ, മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ പെരുമാറിയത്. ഹർത്താലുമായി സഹകരിക്കണമെന്ന് നിരത്തിലിറക്കിയ വാഹനങ്ങളോട് ആവശ്യപ്പെട്ട സംയുക്ത സമിതി പ്രവർത്തകരുടെ വീഡിയോ എടുത്ത് പ്രകോപിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. അടിയന്തരമായി കൈക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കേണ്ട വ്യക്തി വീഡിയോ എടുത്ത് തർക്കിച്ച് സമയം പാഴാക്കുന്നതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ദുരുദ്ദേശം മനസ്സിലാക്കാവുന്നതേയുള്ളു. ഇതിന്റെ സത്യാവസ്ഥ ദൃക്സാക്ഷികളായ പോലിസുകാർക്കും നാട്ടുകാർക്കുമറിയാം.

ഒരു പ്രകോപനവും കൂടാതെ പ്രകടനം നടത്തിയ സമരക്കാരെ മുഴുവനും അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് കൈക്കുഞ്ഞിനെ തടഞ്ഞുവച്ചിട്ടും അറസ്റ്റ് ചെയ്തില്ല എന്നത് ആശ്ചര്യമാണ്. പ്രവർത്തകരിൽ നിന്ന് യാതൊരുവിധ പ്രകോപനങ്ങളോ അതിക്രമങ്ങളോ തടഞ്ഞുവയ്ക്കലോ ഉണ്ടായിട്ടില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തവുമാണ്.

സംയുക്ത സമിതി പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ടാണ് സംഭവസ്ഥലത്ത് സംഘർഷമുണ്ടാകാതിരുന്നത്. വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുന്നേ സത്യാവസ്ഥ അന്വേഷിക്കേണ്ട മര്യാദ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News