സംവരണ സംരക്ഷണം: ഭാരത് ബന്ദിന് എസ്ഡിപിഐ ഐക്യദാര്‍ഢ്യം

സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക സംവരണത്തെ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നത സ്ഥാനങ്ങളില്‍ നിന്നു തുടച്ചുനീക്കാനുള്ള തീവ്രശ്രമത്തിലാണ്.

Update: 2020-02-22 10:00 GMT

തിരുവനന്തപുരം: സംവരണം അവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കുന്നതിനും നിഷേധനിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും വേണ്ടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് 23 ന് നടത്തുന്ന ഭാരത് ബന്ദിന് എസ്ഡിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധി സാമൂഹിക നീതിയുടെ നിഷേധമാണ്. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക സംവരണത്തെ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നത സ്ഥാനങ്ങളില്‍ നിന്നു തുടച്ചുനീക്കാനുള്ള തീവ്രശ്രമത്തിലാണ്. സവര്‍ണ ജാതി മേല്‍ക്കോയ്മയെ താലോലിക്കുന്ന ബിജെപി സര്‍ക്കാര്‍ അതുകൊണ്ടുതന്നെയാണ് സുപ്രിം കോടതി വിധിയില്‍ മൗനം പാലിക്കുന്നത്.

മനുവാദ ഭരണത്തിനായി പൗരന്മാരെ നാടുകടത്താനും തടങ്കലിലാക്കാനും ശ്രമിക്കുന്ന ഭരണകൂട നടപടികള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ സംവരണ വിരുദ്ധ സമീപനം. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ കണ്ണിയാവണമെന്ന് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളോടും അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News