മത്സ്യ, വഴിയോരകച്ചവടം നിരോധിച്ച നടപടി കുത്തകകള്‍ക്ക് വഴിയൊരുക്കാൻ: എസ്ഡിപിഐ

മത്സ്യ, വഴിയോര വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-08-31 09:45 GMT

പത്തനംതിട്ട: വഴിയോര കച്ചവടക്കാരെയും മത്സ്യ വ്യാപാരികളെയും തുടച്ചുനീക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നു വരാനുള്ള അവസരം ഒരുക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. മത്സ്യ, വഴിയോര വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരേ ജനങ്ങൾ സംഘടിക്കുകയും ബോധവാന്മാരാവുകയും വേണം. പ്രയാസപ്പെടുന്നവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു വരാൻ സാമുദായിക നേതൃത്വങ്ങൾ തയ്യാറാകണം.  ആയിരക്കണക്കിന് കുടുംബങ്ങളില്‍ ദൂരവ്യാപക പ്രത്യഘാതമുണ്ടാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ തുടക്കം മുതല്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.


നഗരങ്ങള്‍ സജീവമായി, ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നു. 100 പേരുടെ പൊതുയോഗങ്ങള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. ഹോം ഡെലിവറി നിര്‍ബാധം നടക്കുന്നു. ഇവടെയെങ്ങും വ്യാപനം നടക്കില്ലെന്ന് കരുതുന്ന സര്‍ക്കാര്‍ നിബന്ധനകളോടെ പോലും മത്സ്യ വ്യാപാരം നടത്താന്‍ അനുവദിക്കുന്നില്ല. ഒരു മേഖല മാത്രം അടച്ചു പൂട്ടിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ബിഎസ്പി ജില്ലാ പ്രസിഡൻ്റ് മധു നെടുമ്പാല, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡൻ്റ് സജീവ് പഴകുളം, പിഡിപി ജില്ലാ ജോയിൻ്റ് സെക്രട്ടറി അബ്ദുൽ ഹക്കീം, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം മുഹമ്മദ് ഷാൻ, ഇമാം കൗൺസിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റഷീദ് മൗലവി, എൻഡബ്ല്യുഎഫ് ജില്ലാ പ്രസിഡൻ്റ് അനീഷ ഷാജി, പള്ളിക്കൽ പഞ്ചായത്തംഗം ഷാജി പഴകുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ താജുദ്ദീന്‍ നീരണം, മുഹമ്മദ് റാഷിദ്, അഷ്റഫ് ആലപ്ര, മണ്ഡലം -മേഖലാ നേതാക്കളായ മുഹമ്മദ് പി സലിം, നാസർ കുലശേഖരപതി, നിസാം കോന്നി, ഷാജി ആനകുത്തി സംസാരിച്ചു.പട്ടിണി സമരത്തിന്റെ സമാപനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

Tags: