മനുവാദത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്: പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍

എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അംബേദ്കര്‍ സ്‌ക്വയറിന്റെ' സമാപന ദിവസം സമരസായാഹ്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-03-07 15:32 GMT

കണ്ണൂര്‍: മനുവാദത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഭരണകൂടവും ആര്‍എസ്എസ്സും നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അംബേദ്കര്‍ സ്‌ക്വയറിന്റെ' സമാപന ദിവസം സമരസായാഹ്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹി കലാപം അതിന്റെ സൂചനയാണ്. 2002 ല്‍ നടന്ന ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ ഡല്‍ഹിയിലുമുണ്ടായിരുന്നു.

നാലുദിവസം അക്രമികള്‍ക്ക് നല്‍കി പോലിസ് അക്രമികളോടൊപ്പം ചേര്‍ന്നു. എല്ലാ ഭരണകൂടസംവിധാനങ്ങളും നിഷബ്ദരായി. ഗോലി മാരോ പ്രഖ്യാപനമുണ്ടായി. ഇത്രയുംദിവസം കഴിഞ്ഞിട്ടും അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ ഉന്നത നീതിപീഠങ്ങള്‍ക്കുപോലും സാധിച്ചില്ല. ഉന്നത നീതിപീഠങ്ങള്‍ക്കുപോലും പരിമിതികളുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം ഭാവിതലമുറയ്ക്കുകൂടി വേണ്ടിയാണ്. വിജയമായാലും മരണമായാലും എസ്ഡിപിഐ സമരരംഗത്തുണ്ടാവും. പൗരത്വ നിയമഭേദഗതി ബില്ല് പരസ്യമായി തെരുവില്‍ കീറിയെറിഞ്ഞു സമരത്തിന് തുടക്കമിട്ടത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്മാനിയാണ്.

നുഴഞ്ഞുകയറ്റക്കാരല്ല, സമരത്തിന്റെ തുടക്കക്കാരാണ് ഞങ്ങളെന്നും നുഴഞ്ഞുകയറിയത് പിണറായിയുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപനദിനത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, പൗരത്വ ജനകീയ സമരസമിതി ചെയര്‍മാന്‍ ഖാലിദ് മൂസ നദ്‌വി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കവിത നിസാര്‍, വോയിസ് ഓഫ് കണ്ണൂര്‍ കോ-ഓഡിനേറ്റര്‍ അമീര്‍ എടക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News