ബാലഭാസ്‌കറിന്‍റെ മരണം: വെള്ളി, ശനി ദിവസങ്ങളിൽ ശാസ്‌ത്രീയ പരിശോധന നടത്തും

ഇതു കൂടാതെ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലും ശാസ്ത്രീയ പരിശോധന നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നെടുങ്കണ്ടം കേസിൽ ഉൾപ്പെട്ടവർക്ക് ശാസ്ത്രീയ പരിശോധന നടത്തുക.

Update: 2020-09-23 07:30 GMT

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ വെള്ളി, ശനി ദിവസങ്ങളിൽ ശാസ്‌ത്രീയ പരിശോധന നടത്തും. മരണം അന്വേഷിക്കുന്ന സിബിഐ സംഘം നാലുപേരുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. നുണ പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് അന്വഷണ സംഘത്തിന്‍റെ നീക്കം. എറണാകുളത്താണ് പരിശോധന നടത്തുക.

സെന്‍ട്രൽ ഫോറൻസിക് ലബോറട്ടിയിലെ ചെന്നൈ, ഡൽഹി തുടങ്ങിയ സെന്‍ററുകളിൽ നിന്നുള്ള വിദഗ്‌ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. മരണത്തിനിടയായ അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ, പാലക്കാട് മുൻ മാനേജർമാർ ആയിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബി എന്നിവർക്കാണ് ശാസ്ത്രീയ പരിശോധനകൾ നടത്തുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ ഏക പ്രതിയാണ് അർജുൻ. ഇവരുടെ ശാസ്ത്രീയ പരിശോധന നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതു കൂടാതെ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലും ശാസ്ത്രീയ പരിശോധന നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നെടുങ്കണ്ടം കേസിൽ ഉൾപ്പെട്ടവർക്ക് ശാസ്ത്രീയ പരിശോധന നടത്തുക.

Tags:    

Similar News