സ്കൂൾ വിദ്യാർഥിയെ ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി; സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

മാളയിൽ നിന്നും കയറിയ വിദ്യാർഥി കൺസഷൻ നിരക്കായ രണ്ട് രൂപ നൽകിയപ്പോൾ അഞ്ച് രൂപ നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. കൂടുതൽ തുക കയ്യിലില്ലെന്ന് അറിയിച്ച വിദ്യാർഥിയെ ചെന്തുരുത്തി എത്തിയപ്പോൾ നിർബ്ബന്ധിച്ച് ബസില്‍ നിന്ന് ഇറക്കി വിട്ടതായാണ് പരാതി.

Update: 2022-03-09 17:08 GMT

തൃശൂർ: കൂടുതൽ തുക നൽകിയില്ലെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർഥിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ഇതേ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിലെത്താൻ മൂന്ന് കിലോമീറ്റർ നടക്കേണ്ടി വന്നതായാണ് മോട്ടോർ വാഹന വകുപ്പിനു നൽകിയ പരാതിയിൽ പറയുന്നത്.

പൊയ്യ അമ്പൂക്കൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വലിയപറമ്പ് സ്വദേശി മനോജ്കുമാറിന്റെ മകൻ മിലനാണ് (14) കാഞ്ഞിരപ്പിള്ളി-ചാലക്കുടി-മാള-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന മിഷാൽ ബസിലെ യാത്രക്കിടെ ദുരനുഭവമുണ്ടായത്. ഫെബ്രുവരി 28 ന് 9.45 ഓടെയാണ് സംഭവം.

മാളയിൽ നിന്നും കയറിയ വിദ്യാർഥി കൺസഷൻ നിരക്കായ രണ്ട് രൂപ നൽകിയപ്പോൾ അഞ്ച് രൂപ നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. കൂടുതൽ തുക കയ്യിലില്ലെന്ന് അറിയിച്ച വിദ്യാർഥിയെ ചെന്തുരുത്തി എത്തിയപ്പോൾ നിർബ്ബന്ധിച്ച് ബസില്‍ നിന്ന് ഇറക്കി വിട്ടതായാണ് പരാതി.

തുടർന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് വിദ്യാർഥി പൊയ്യയിലെ സ്കൂളിലെത്തിയത്. ഈ മാസം 7 ഏഴിന് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. കണ്ടക്ടർ ഷാജുവിനെതിരെ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എംവിഐ കൃഷ്ണകുമാർ അറിയിച്ചു.

പിഴവ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടിയെടുക്കുമെന്നും ബസ് ഉടമക്ക് എതിരേ കേസ് എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ മറ്റു സ്വകാര്യ ബസ്സുകളിലും യാത്രനിരക്കിളവ് അനുവദിക്കാതെ കൂടുതൽ തുക ആവശ്യപ്പെട്ട് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.