എസ്ബിഐ ആക്രമണം: കര്‍ശന നടപടിയുമായി പോലിസ്; ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശം

Update: 2019-01-12 05:04 GMT

തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള എന്‍ജിഒ യൂനിയന്‍ ഭാരവാഹികളായ ഇടതുനേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലിസ്. ഒളിവിലുള്ള നേതാക്കളെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഇവരുടെ ഓഫീസുകളിലെത്തി പോലിസ് നിര്‍ദേശം നല്‍കി. ഓഫീസ് അധികാരികള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച നോട്ടീസ് നല്‍കും.

അതേസമയം, ഒളിവിലുള്ള പ്രതികള്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നാണ് പോലിസിന്റെ നിഗമനം. ഇവരുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് പോലിസിന് ഇക്കാര്യം ബോധ്യപ്പെട്ടത്. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലും പോലിസില്‍ കീഴടങ്ങിയിരുന്നു.

അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍ എന്നിവര്‍ മുഖ്യപ്രതികളാണെന്നും പോലിസ് അറിയിച്ചിട്ടുണ്ട്. ഒമ്പതുപേരാണ് അക്രമം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജിഎസ്ടി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബുവും അക്രമത്തില്‍ പങ്കാളിയാണെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News