വോട്ടുകച്ചവടമെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കൽ; യുഡിഎഫ് ആരോപണത്തെ തള്ളി ശശിതരൂര്‍

തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കില്‍ അതവിടെ ബി.ജെ.പിയെ തടുക്കാന്‍ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാര്‍ട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക.

Update: 2019-10-07 08:30 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സി.പി.ഐ.എം- ബി.ജെ.പി വോട്ടുകച്ചവടം നടത്തുന്നു എന്ന ആരോപണം തള്ളി ശശിതരൂര്‍ എം.പി. വോട്ടുകച്ചവട ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വോട്ടര്‍മാര്‍ക്കറിയാം ആര്‍ക്ക് വോട്ടു ചെയ്യണമെന്നും ശശിതരൂര്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളാരും വട്ടിയൂര്‍ക്കാവില്‍ പ്രചരണത്തിനെത്തുന്നില്ലെന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ പരാതി പരിഹരിച്ച് തിരുവനന്തപുരത്ത് പ്രചരണത്തിനെത്തിയതായിരുന്നു ശശിതരൂര്‍.

കേരളത്തിലെ വോട്ടര്‍മാര്‍ അറിവുള്ളവരാണെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. 'സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത് കുടുംബപരമായും മറ്റും സ്ഥിരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവരാണ്. അവര്‍ നാളെ ബി.ജെ.പിക്ക് വോട്ടുകൊടുക്കും എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?' തരൂര്‍ ചോദിച്ചു.

വളരെ ചെറിയൊരു ശതമാനം മാത്രമേ അത്തരത്തില്‍ വോട്ടു മാറ്റിചെയ്യുന്നവരുണ്ടാവൂ. ജനങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കില്‍ അതവിടെ ബി.ജെ.പിയെ തടുക്കാന്‍ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാര്‍ട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കാരും വോട്ടുമറിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Tags:    

Similar News