സര്‍ഗാലയ ദേശീയ കരകൗശലമേളക്ക് നാളെ തുടക്കമാകും

ബംഗ്ലാദേശ്, ബെലാറസ്, ഇറാന്‍ ,കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, നീപ്പാള്‍, തായ്‌ലന്റ്, ഉഗാണ്ട, ഉസ്ബക്കിസ്ഥാന്‍ എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും കലാകാരന്മാര്‍ പങ്കെടുക്കും.

Update: 2019-12-18 14:55 GMT

പയ്യോളി: സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ദേശീയ കരകൗശലമേളക്ക് നാളെ തുടക്കമാകും. വൈകിട്ട് 6ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായി മാറിയ സര്‍ഗ്ഗാലയയുടെ ഒമ്പതാമത് മേളയാണ് ആരംഭം കുറിക്കുന്നത്.

വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മേള അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ സ്ഥാനം നേടാനുള്ള പാതയിലാണ് സര്‍ഗാലയ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 500 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും. ബംഗ്ലാദേശ്, ബെലാറസ്, ഇറാന്‍ ,കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, നീപ്പാള്‍, തായ്‌ലന്റ്, ഉഗാണ്ട, ഉസ്ബക്കിസ്ഥാന്‍ എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും കലാകാരന്മാര്‍ പങ്കെടുക്കും.

കരകൗശല, കൈത്തറി, കളിമണ്‍ പൈതൃകഗ്രാമങ്ങളും പരമ്പരാഗത കലാ പ്രദര്‍ശനവും നടക്കും. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമണ്‍ പൈതൃക ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി കളിമണ്‍ നിര്‍മാണ പ്രദര്‍ശന പവലിയന്‍ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും സംസ്‌കാരിക വകുപ്പിന് കീഴിലുള്ള റൂറല്‍ ആര്‍ട്ട് ഹബ് പദ്ധതിയുടെ ഭാഗമായി പ്രത്യേക കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയനും ഒരുക്കുന്നുണ്ട്. ആദിവാസികള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള കലാവിരുന്നും അരങ്ങേറും. ടി പി രാമകൃഷ്ണന്‍, കെ മുരളീധരന്‍ എം പി എന്നിവര്‍ സംസാരിക്കും. 19 ദിവസം നീണ്ടു നില്‍ക്കുന്ന മേള ജന: 6 ന് സമാപിക്കും. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറും. കെ ദാസന്‍ എംഎല്‍എ, പി പി ഭാസ്‌കരന്‍, ടി കെ രാജേഷ്, എം ടി സുരേഷ് ബാബു, കെ കെ ശിവദാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.




Tags: