സമസ്തയും ലീഗും ഒറ്റക്കെട്ട്; അഭിപ്രായ വ്യത്യാസമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മുസ്‌ലിം ലീഗ് യോഗം വിളിച്ചു ചേര്‍ത്തത്.

Update: 2021-01-06 06:11 GMT

കോഴിക്കോട്: മുസ്‌ലിം ലീഗും സമസ്തയും ഒറ്റക്കെട്ടാണെന്ന് സമസ്ത കേരള ജംഇയ്യത്തുമല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആലിക്കുട്ടി മുസ്‌ലിയാരെ വിലക്കിയിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മുസ്‌ലിം ലീഗ് യോഗം വിളിച്ചു ചേര്‍ത്തത്. ആലിക്കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള നേതാക്കള്‍ ലീഗുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ കോഴിക്കോട് പര്യടനത്തില്‍ പങ്കെടുത്ത സമസ്ത നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ചിരുന്നു.

മലപ്പുറത്തെ പരിപാടിയില്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ പങ്കെടുക്കാതിരുന്നത് ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണമായിരുന്നുവെന്നാണ് ആരോപണം. എംസി മായിന്‍ഹാജിയുടെ നേതൃത്വത്തിലാണ് ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു പ്രചാരണം.