സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കള്‍ മുതല്‍

ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാൻ ശമ്പളവിതരണ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനും നടപടി തുടങ്ങി.

Update: 2020-05-02 09:31 GMT

തിരുവനന്തപുരം: പുതിയ ഓർഡിനൻസ് പ്രകാരം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവിതരണത്തിനുള്ള നടപടി ആരംഭിച്ചു. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാർക്കും ശമ്പളം നൽകും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാൻ ശമ്പളവിതരണ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനും നടപടി തുടങ്ങി.

ആറ് ദിവസത്തേത് വീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓർഡിനൻസ് ഇറക്കിയതോടെ നേരത്തെ അപ് ലോഡ് ചെയ്തിരുന്ന ശമ്പളബില്ലുകൾ ട്രഷറികൾക്ക് പാസാക്കാം. ചുമതലയുള്ള ഡി.ഡി.ഒമാർക്ക് തുടർന്നും ശമ്പള ബില്ലുകൾ അപ് ലോഡ് ചെയ്യാം. ഇന്നും നാളെയും അവധിയാണെങ്കിലും ശമ്പള ബിൽ പാസാക്കുന്നതിന് ചുമതലപ്പെട്ട ജീവനക്കാരോട് ട്രഷറിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ശമ്പളം, പെൻഷൻ വിതരണം തുടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ട്രഷറി ഡയറക്ടർ ഈ നിർദ്ദേശം നൽകിയത്.

നേരത്തെ ഉണ്ടായിരുന്ന പേയ്‌മെന്റ് ഷെഡ്യൂൾപ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ആദ്യദിവസം ശമ്പളം ലഭിക്കില്ലായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആദ്യ ശമ്പളവിതരണ ദിവസം തന്നെ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരെ ശമ്പളനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുന്നതിന് ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിൽ മാറ്റം വരുത്തും.

ഇതും നാളെ വൈകുന്നേരത്തോടെ പൂർത്തിയാക്കണം. ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള ജുഡീഷ്യൽ ഓഫിസർമാർക്ക് ആദ്യദിവസം തന്നെ ശമ്പളം നൽകണമെന്നതാണ് കാരണം. ഏത് വകുപ്പുകളിലുള്ളവർക്കാണ് ആദ്യ പ്രവൃത്തി ദിവസം ശമ്പളം നൽകേണ്ടതെന്ന് കേരള ഫിനാൻഷ്യൽ കോഡിൽ വ്യവസ്ഥയുണ്ട്. ജുഡീഷ്യറിക്ക് പുറമെ സെക്രട്ടേറിയറ്റ്, റവന്യു, ലാൻഡ് റവന്യു, പൊലീസ്, കൊമേഴ്‌സ്യൽ ടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്കും ആദ്യപ്രവൃത്തി ദിവസം തന്നെ ശമ്പളം നൽകും.

Tags:    

Similar News