ഓര്‍ത്തഡോക്സ്– യാക്കോബായ തർക്കം: സഭാധ്യക്ഷരുടെ ഇടപെടൽ സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി

സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

Update: 2019-12-04 06:21 GMT

തിരുവനന്തപുരം: ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്സ്–യാക്കോബായ സഭകളെ അറിയിച്ചതായാണ് വാർത്ത.

സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടർന്ന് വരികയുമാണ്. നിരവധി തവണ കൂടിയാലോചന നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായത്.

ഇപ്പോൾ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏതെങ്കിലും വാശിയുടെയോ മുൻധാരണയുടെയോ അടിസ്ഥാനത്തിൽ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തർക്കവും പ്രശ്നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സർക്കാരും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News