നായരുടെ ശബരിമല നിലം തൊട്ടില്ല; രക്ഷിച്ചത് പിണറായിയുടെ ദേവഗണങ്ങള്‍

Update: 2021-05-02 15:13 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് തരംഗത്തോടെ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം കേരളീയ പൊതുസമൂഹത്തില്‍ അപഹാസ്യനായിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് തുറന്നടിച്ചിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ സകല ദേവഗണങ്ങളും ഇടതുപക്ഷത്തിനൊപ്പമാണെന്ന്് മുഖ്യമന്ത്രിയും തിരിച്ചടിച്ചിരുന്നു. തുടര്‍ന്നും ഇടതു സര്‍ക്കാരിനെതിരേ ഒളിഞ്ഞും തെളിഞ്ഞും എന്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു.

ഇന്ന് വൈകീട്ടത്തെ വാര്‍ത്താസമ്മേളനത്തിലും പിണറായി വിജയന്‍ എന്‍എസ്എസിനെ ക്യത്യമായി ലക്ഷ്യം വച്ചിരുന്നു. 'വോട്ടെടുപ്പ് ദിവസം ഭരണമാറ്റമുണ്ടാവുമെന്ന് ചിലര്‍ പറഞ്ഞാല്‍ ജനം അത് അംഗീകരിക്കില്ല. ചിലരുടെ ധാരണ അവര്‍ പഞ്ഞാല്‍ ജനം കേള്‍ക്കുമെന്നാണെന്ന്'മുഖ്യമന്ത്രി ഒളിയമ്പെയ്തു. ശബരിമല നീതി വേണമെന്നാവശ്യപ്പെട്ട്, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്‍എസ്എസ് നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തിയിരുന്നു. ഇടതു സര്‍ക്കാരിനെ ലക്ഷ്യം വച്ചായിരുന്നു, പ്രതിപക്ഷ പിന്തുണയോടെ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നാമജപയാത്ര നടത്തിയത്. എന്‍എസ്എസിന് പ്രതിപക്ഷവും ബിജെപിയും മല്‍സരിച്ച് പിന്തുണ നല്‍കുകയായിരുന്നു.

തങ്ങള്‍ നിശ്ചയിക്കുന്നടുത്തേ കാര്യങ്ങള്‍ നടക്കാവൂ എന്ന എന്‍എസ്എസ് ധാര്‍ഷ്ട്യം കൂടിയാണ് ഇൗ തിരഞ്ഞെടുപ്പോടെ പൊളിഞ്ഞ് വീണത്. തങ്ങള്‍ പിന്തുണക്കുന്നവരേ ജയിക്കൂ എന്നും, സമദൂരം എന്ന അവസരവാദമുപയോഗിച്ച് എല്ലാ ഘട്ടത്തിലും ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ എല്ലാ തിട്ടൂരങ്ങളും ജനം കൈവെടിഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ ശബരിമലയുടെ പേറ്റന്റിനായി ബിജെപിയും പ്രതിപക്ഷവും പരസ്പരം മല്‍സരിക്കുകയായിരുന്നു. എല്ലാം എന്‍എസ്എസിന്റെ ഇല്ലാത്ത വോട്ട് ബാങ്ക് ലക്ഷ്യവച്ചായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്താതെ, അപ്രസക്തമായ ശബരിമല പോലുള്ള വിഷയമുയര്‍ത്തിയതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്.

Tags:    

Similar News